2010, ഡിസംബർ 9, വ്യാഴാഴ്‌ച

എന്റെ മണ്‍പാത്രം






മൂന്ന് മുഴകള്‍
സദാചാരത്തിന്റെ
തുറുകണ്ണുകള്‍ പോലെ
വേരോടെ പിഴുതെടുക്കാന്‍ പറഞ്ഞു
ഡോക്ടര്‍മാര്‍

അറുത്തുമാറ്റാന്‍ എങ്ങിനെ കഴിയും
ജീവിതത്തിന്റെ
മധുരക്കനികളേന്തിയാ ശിഖരങ്ങളെ

പ്രണയമെന്തെന്നറിയാത്ത
-വനെറിഞ്ഞ
വിത്തും
കനിവോടെ ഏറ്റുവാങ്ങിയാ
മണ്ണിന്റെ നേരിനെ

ആദ്യമായ് വെളുത്ത ഷമ്മീസില്‍
വാകപൂചിരിയായ് പടര്‍ന്നതും
പിന്നീട് എത്ര
ഋതുഭേദങ്ങള്‍
അറിയാ വസന്തങ്ങള്‍
തീമഴ പെയ്ത സന്ധ്യകള്‍

തുടച്ചെടുക്കാന്‍ കഴിയില്ല
എത്ര ശ്രമിച്ചാലും അതിലെ
നോവിന്‍ വരകള്‍
പ്രണയപ്പാടുകള്‍
പിത്രുത്വം അവകാശപ്പെടാനില്ലാതെ
പോയ ബീജ സങ്കടങ്ങള്‍
ഭോഗ പരീക്ഷകള്‍

* * * * * * * * * * * * * * * *

ആശുപത്രിയുടെ തണുത്ത
വരാന്തയിലൂടെയുള്ള
ഇരുള്‍ മൂടിയ മടക്കയാത്രയില്‍
മൂന്ന് മുലക്കണ്ണുകള്‍ ചിരിക്കുന്ന
ഇനിയും വിശപ്പടങ്ങാത്ത
ബയോസ്പിപാത്രത്തെ നോക്കി
ഞാന്‍ പറഞ്ഞു
കൊണ്ടുപോകുന്നു കൂടെ

നനവൂറുന്നയീ മണ്‍പാത്രത്തെ

ജീവിച്ചിരിക്കുന്നുണ്ടെന്ന്
സ്വയം
വിശ്വസിപ്പിക്കാന്‍
എനിക്ക് ഇടക്കൊന്ന് ചുവക്കണം!








2010, ഡിസംബർ 8, ബുധനാഴ്‌ച

മണല്‍ക്കാലം






ഈ മരുഭൂമിയില്‍ ഒരു കാലത്ത്
നമ്മളുണ്ടാക്കിയ ഒരു പുഴയുണ്ടായിരുന്നു
കവിതയുടെ പുഴയില്‍
ഞാനും നീയും ഒരു പോലെ
നീന്തി തുടിച്ചിരുന്നു
നെരൂദ, സച്ചിദാനന്ദന്‍,
കടമ്മനിട്ട, അയ്യപ്പന്റെ തീ പാറും വരികള്‍ പോലും
നിന്റെ നാവിനു വഴങ്ങിയിരുന്ന
കവിതയുടെ വീഞ്ഞു പാത്രങ്ങള്‍ നിറച്ച സന്ധ്യകള്‍


വാക്കുകളില്‍ നഗരം മണക്കുന്ന
കവിതയുമായി രാംജി



പ്രവാസമൂറുന്ന
ഈന്തപ്പഴ രുചിയുള്ള വരികളുമായി
കവികളിലെ ഹിഡംബന്മാര്‍
സര്‍ജുവും കമറുവും

ഈ ഈന്തപ്പനകളെല്ലാം
വിവര്‍ത്തനം ചെയ്യപ്പെടാത്ത തെങ്ങുകളെന്ന്
മരുഭൂമിയെ പച്ചപ്പിലേക്ക്
വിവര്‍ത്തിച്ച വിത്സണ്‍

ജീവിതം എരിഞ്ഞു തീരുന്നത്
ചോക്ക് ബോര്‍ഡിലെന്ന പോലെ
സഫലമായല്ലെന്ന അനിലിന്റെ
കൂട്ടിചേര്‍ക്കല്‍

നമ്മുടെ വഴികള്‍ പലതായിരുന്നു
എങ്കിലും ഇടക്ക് ഇടവഴികളില്‍
വെച്ചു നാം കണ്ടുമുട്ടി
കുശലം പറഞ്ഞു
വഴക്കടിച്ചു
എന്നെങ്കിലും എഴുതി തെളിയുമെന്ന്
പുസ്തകത്താളിലെ
ഒഴുകുന്ന പുഴകളിലേക്ക് നോക്കിയിരിക്കുന്വോള്‍
ആശ്വസിച്ചു
ആഗോളവും അല്ലാതെയുമുണ്ടായ മാന്ദ്യങ്ങള്‍
കവിതയിലും പിന്നെ പ്രണയത്തിലും
പുഴ മാഞ്ഞ് എത്ര വേഗമാണ്
മണലായത്
വെയിലില്‍ ചിരിക്കാന്‍
നമ്മള്‍ ഒരു പോലെ മറന്നു
പിന്നീട് ഒഴുകുന്ന പുഴകള്‍
വെറും സ്വപ്നങ്ങളായി

നാം സൂര്യനെ കല്ലെറിഞ്ഞു കാലം
കഴിച്ചു
ഇന്നു നീ പറയുന്നു
നീ കവിയല്ലെന്ന്

ചൊല്ലാന്‍ പേരിനെങ്കിലും ഒരു
കവിത കടം തരുമോയെന്ന്
ഞാനും
കവിതയില്ലെന്നു പറയുന്വോഴും
കവിയല്ലെന്നു
പറയുന്വോഴും നാമിപ്പോഴും
ഭയപ്പെടുന്നു
കവിതയില്ലാതാകുന്ന ഒരു കാലത്തെ
സച്ചിദാനന്ദനും നെരൂദയും
അയ്യപ്പനും ഒരുപോലെ
വറ്റിപോകുന്ന മനസ്സിന്റെ മണല്‍ക്കാലത്തെ.............

നോട്ട്: അനില്‍ വിത്സണ്‍ തുടങ്ങിയവരുടെ
വരികള്‍ കടമെടുത്തിരിക്കുന്നു