2010, നവംബർ 11, വ്യാഴാഴ്‌ച

തണുപ്പുകാലം







ഇല്ല! എനിക്ക് ഒരോര്‍മ്മയില്‍ നിന്നും

മോചനമില്ല

മരവിച്ചയീ തണുപ്പുകാലം
വീണ്ടും ഒരോന്ന് ഓര്‍മ്മപ്പെടുത്തും

ചെന്വിച്ച കന്വിളിപുതപ്പുകളുടെ
സ്പര്‍ശം
അവന്റെ മീശയുടെ
തണുപ്പുപോലെന്റെ
ഉറക്കം കെടുത്തും

ഷീഷ വലിച്ചു കൊണ്ടിരിക്കുന്ന

മരങ്ങളുടെ നഗ്നമായ ചുമലുകള്‍
ആ ആലിംഗനങ്ങളെ ഓര്‍മ്മിപ്പിക്കും

പൊഴിഞ്ഞു കിടക്കുന്നയീ ബദാമിലകള്‍
വൈന്‍പോലെയെന്നെ നുണഞ്ഞിറക്കിയ
സന്ധ്യകളെന്ന് തോന്നിപ്പോവും

തണുപ്പുകാലത്ത് വാതിലില്‍ മുട്ടൂന്ന

ഒരോ അതിഥിയുടെ കൈയിലും
വിഷാദപുഷ്പങ്ങളാണ്
മുഖം വാടുന്ന ഒരോ ഓര്‍മ്മകളും
കുടഞ്ഞിട്ട്
അവര്‍ പോകുന്നു
ഉടലില്‍ ഇറുകിപിടിച്ച
സ്വറ്റര്‍ പോലെ

അഴിച്ചുകളയാനാവാത്ത
ദിവസങ്ങളുടെ
ഭാരം എന്നിലേറുന്നു

നെരിപ്പോടൂകളെ ഓര്‍മ്മിക്കാനായി

വീണ്ടും തണുപ്പുകാലങ്ങള്‍

ഇനിയുമെന്തെഴുതാന്‍
എന്റെ സ്വപ്നങ്ങള്‍ മുഴുവന്‍

കൊള്ളയടിക്കപ്പെട്ടയീ
നഗരത്തെകുറിച്ച്
ഇതിന്റെ ഒരോ മൂലയിലും
ഒളിച്ചിരുപ്പുണ്ട്
എന്റെ നീര്‍ച്ചോലകള്‍ പച്ചപ്പുകള്‍

എന്നും അപ്റ്റുഡേറ്റായ ഈ നഗരം
ചില ഒഅഴിഞ്ഞ മൂലയില്‍
ബാക്കി വെക്കുന്ന പഴയ കെട്ടീടങ്ങള്‍
പോലെയാണ് ഞാനിന്ന്
അതെന്നും പച്ചയെ തിരഞ്ഞു പോയി
മണലിന്റെ കുത്തൊഴുക്കില്‍
അവസാനിക്കുന്നു
ചില്ലകളില്ലാത്ത ലംബമാനതകളെ
പ്രണയിച്ച് തെന്നി വീഴുന്നു

വഴിയരികില്‍ എന്നെ കാത്തു നില്‍ക്കുന്നു
വെളുത്ത മുടിയുമായ് മഞ്ഞ്
നിശബ്ദമായി, ആഡംബരങ്ങളില്ലാത്ത
ചിരിയാലവനെന്നെ പുണരുന്വോഴും
മറ്റേതോ തണുപ്പുകാലത്തില്‍
ഞാനെന്നെ മറന്നു വെക്കുന്നു!